>> ആനപ്പൂക്കാലം >> ചേന്ദമംഗല്ലൂരിന്റെ ഉത്... >> ഒരു പ്രത്യേക മൗലവി >> ജീവിച്ചു അഷ്ടപദി പോലൊര... >> ഞാന്‍ നായരായത്. >> ചേന്ദമംഗല്ലൂരിന്റെ ഫു...
|

വിശുദ്ധ റമദാനിലെ അവസാന പകലുകളും ശീഘ്രവേഗതയില്‍ അറുതിയാവുന്ന കാലം.ഇടവഴികളിലും വീട്ടുമുറ്റങ്ങളിലും വെളുപ്പിനെ ഝടുതിയില്‍ നീങ്ങിമറയുന്ന കറുത്ത രൂപങ്ങള്‍. പണ്ട് ഇത്ര നേരത്തെ കേരളത്തിന്‍െറ വീട്ടുമുറ്റങ്ങളില്‍ പാറിയെത്തുക കാക്കളായിരുന്നു. കേരളത്തില്‍ മൂന്നു തരം കാക്കകളുണ്ട്. ബലിക്കാക്കയും പറവന്‍ കാക്കകളും. പിന്നെ രാത്രിയിലെ ഓതിരവും കടകവും കഴിഞ്ഞു അതിരാവിലെ തൊഴിലു തേടി കവലമുക്കുകളിലേക്കിറങ്ങുന്ന 'കാക്ക'മാര്‍. കാലബോധത്തോട് നാം തെരുവുയുദ്ധം തുടങ്ങിയതോടെ ബലിക്കാക്കകളുടെ വംശാവലി ഏറെക്കുറെ അന്യം നിന്നു തുടങ്ങി ചിത്രഗുപ്തനും ചിപ്പിലിപ്പൂതങ്ങളും ചവുട്ടിക്കുഴച്ച മരണമുറ്റങ്ങളില്‍ പതിനാറാം നാള്‍ നാം കേള്‍ക്കുന്ന സ്നിഗ്ദാര്‍ദ്രമായൊരു കരംകൊട്ടുണ്ട്. മോക്ഷമേതുമാകാതെ അഭൗതികതയുടെ വിശ്വല പ്രാന്തങ്ങളില്‍ അലയുന്നവരെ വിദൂര സ്വര്‍ഗത്തിലേക്ക് നയിക്കുന്ന സ്വര്‍ഗവാതില്‍ പക്ഷികള്‍ ഇവരായിരുന്നു. ബലിക്കാക്കള്‍. ഉരുട്ടിവിളമ്പുന്ന ബലിച്ചോറ് മേലാസകലം കറുപ്പു തേച്ച കാക്കകളുടെ മേടകളിലെത്തുമ്പോഴേ ആത്മാക്കള്‍ സ്വര്‍ഗപ്രാപ്തി നേടൂ. എന്തുചെയ്യും ഇന്നു ബലി കാക്കകള്‍ കുറ്റിയറ്റു തുടങ്ങി. കാലം കൊണ്ടു പറവന്‍കാക്കളുടെ വംശവും അന്യമായേക്കും. ഇവര്‍ക്ക് പകരം കവലകളിലും ചന്തക്കു മുകളിലും വന്നു നിറയുന്നതും കറുത്ത താത്തമാര്‍.
ഇങ്ങനെ കറുത്ത താത്തമാര്‍ വീടകങ്ങളില്‍നിന്നും ഉമ്മറങ്ങളിലേക്ക് നിരങ്ങി ഇറങ്ങുന്ന ഞാറ്റുവേലക്കാലമാണ് സത്യത്തില്‍ റമദാന്‍ കാലം. അന്നു ആകാശങ്ങളില്‍നിന്നും വെളുത്ത മാലാഖമാരും വീടുകളില്‍നിന്നും കറുത്ത താത്തമാരും ഇറങ്ങി വരുന്നു. ഈ കറുത്ത പര്‍ദകള്‍ ഇത്രയും വ്യാപകമാകുന്നതിനുമുമ്പ് കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ ഇന്നത്തേക്കാള്‍ സുന്ദരിമാരായിരുന്നു.
ഇങ്ങനെ വെളുത്ത മാലാഖമാരും കറുത്ത താത്തമാരും മേഞ്ഞു നടക്കുന്ന പെരുംപുണ്യ കാലം. സത്രത്തില്‍ ഒറ്റക്കാല ഒരു പകല്‍. ഉമ്മ സ്വസ്ഥത തേടി കൃഷിക്കളത്തിലേക്കും മകള്‍ അക്ഷരം തേടി വിദൂര കലാലയത്തിലേക്കും വഴുതിയ കാലം. ശുദ്ധ ശൂന്യതയും ഏകാന്ത ഭീകരതയും. വീടിനകത്തു ഒറ്റക്ക് മുറ്റത്തുനിന്നും അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങള്‍. തുടര്‍ന്ന് കാളിംഗ് ബെല്ല് തുരുതുരാ ശബ്ദിച്ചു. - ആവശ്യക്കാരനു ഉചിതബോധങ്ങള്‍ കുറയും- ശരവേഗതയില്‍ ഉമ്മറക്കോലായിലെത്തി. അപ്പോള്‍ ഒരു കൂട്ടം കറുത്ത സുന്ദരിമാര്‍ അല്‍പം അലോസരത്തോടെ തിരിഞ്ഞു നടക്കാന്‍ ഭാവിക്കുന്നു. കതക് തുറക്കുന്ന ശബ്ദത്തോട് പ്രതികരിച്ചുകൊണ്ടവര്‍ തിരിഞ്ഞു നോക്കി. അവരുടെ മുഖകമലങ്ങളില്‍ നീരസത്തിന്‍െറ വെയില്‍ പുള്ളികള്‍ മേഞ്ഞു നടന്നു. അപ്പോഴും തിരിഞ്ഞു നടക്കാന്‍ ഭാവിക്കുന്നു. ഇതിനിടയില്‍ ഒരു സുന്ദരി സംസാരിച്ചു തുടങ്ങി.
'ഞാള് സകാത്തിന് വന്നതായ്നി'
'അതിനെന്താ?'
'ഞങ്ങളെ പെരേന്ന് വിചാരിച്ചാ ബെല്ലടിച്ചേ... ഞാളെതല്ല പെരേന്ന് തിരിഞ്ഞപ്പോ പോവ്വാ. ഇത് ഞങ്ങള്‍ കണ്ടിരുന്നില്ല.'
എന്നിട്ട് കോലായില്‍ തൂക്കിയിട്ട തൂക്കുവിളക്കിലേക്ക് ചൂണ്ടി.
ഇപ്പം ഞങ്ങള്‍ക്കുറപ്പായി ഞങ്ങളെ കൂട്ടരെ വീടാല്ലാന്ന് -
ഇതു പറഞ്ഞതു മറ്റൊരു സുന്ദരി എന്നിട്ടവള്‍ ഞാന്‍ ഉടുത്തു നില്‍ക്കുന്ന കാവി മുണ്ടിലേക്ക് നോക്കിനിന്നു. കണ്ണുകള്‍ക്കു മേല്‍ അവള്‍ കൈപടം ചരിച്ചുപിടിച്ചു.
ഒരു നിമിഷം ഞാന്‍ സ്തബ്ധനായി. വിശ്വാസബോധ്യങ്ങളെയും ഭേതങ്ങളെയും വര്‍ണ വസ്ത്രങ്ങളില്‍ സംക്ഷേപിക്കപ്പെടുന്ന കെട്ടകാലത്ത് മതങ്ങള്‍ നിര്‍വഹിച്ച വലിയ അന്വേഷണങ്ങളെ ചെറിയ ഉത്തോലകം കൊണ്ട് ആളുകള്‍ മറിച്ചിട്ടു കളയുന്നു. സത്യത്തില്‍ ദൈവത്തിങ്കലേക്കെത്താന്‍ മനുഷ്യരുടെ എണ്ണത്തോളം പാതകളുമുണ്ടാവണം. ഇതൊക്കെ ഈ സുന്ദരിമാരോട് പറഞ്ഞിട്ടെന്ത്. മതത്തിന്‍െറ ഉദാരത മാത്രമാണ് ഇവര്‍ക്ക് ആവിഷ്കരിക്കപ്പെടേണ്ടത്. ഇറങ്ങാന്‍ ആയുന്ന ഇവരെ സൗമ്യതയോടെ തിരിച്ചുവിളിച്ചു.
''നിങ്ങള്‍ക്കു വേണ്ടത് സകാത്തല്ലേ. അതു ഞാന്‍ തന്നാലോ''
അപ്പോള്‍ അവരുടെ കപോലമണ്ഡലങ്ങളില്‍ ഇരുട്ടും വെളിച്ചവും മിശ്രമായി. കൂടെ അദ്ഭുതവും.
അഞ്ചു താത്തമാരുടെയും കൈവെള്ളകളില്‍ ഓരോ പത്തുരൂപാ വീതം വെച്ചുകൊടുത്തു. മിനുത്ത കൊലുന്നനേയുള്ള കൈവെള്ളകള്‍ പത്തു രൂപാ നോട്ടുകളെ ഝടുതിയില്‍ വിഴുങ്ങി. അപ്പോള്‍ പര്‍ദ്ദക്കുകളിലെ പവിഴ ശൃംഗങ്ങളും ലാവണ്യവിശേഷങ്ങളും നിലാ തൂവലുകളായി പാറിനടന്നു.
പണം വാങ്ങിയവര്‍ എന്‍െറ മുന്നില്‍ അയഞ്ഞുനിന്നു. അപ്പോള്‍ അതിലെ സുന്ദരി മറ്റുള്ളവരെനോക്കി.
'പാവണ്ട്ട്ട്വോ ഇത് ഞമ്മക്ക് സകാത്ത് തര്ണ്..''
ആ കണ്ണുകളില്‍ ഉദ്വേഗത്തിന്‍െറ പാല്‍കാവടി. പണംവാങ്ങിയതോടെ അവര്‍ വീട്ടുമുറ്റത്തു ഇത്തിരി ലാസ്യതത്തോടെ കുണുങ്ങിനിന്നു. പണംകൊണ്ട് ഏതു പേശീബലത്തിന്‍െറ പിടുത്തവും അയഞ്ഞുവരും. ഇവരില്‍ നിന്നു എനിക്ക് വേണ്ടത് കേവല വിവരങ്ങള്‍ മാത്രം. എല്ലാ ചോദ്യങ്ങള്‍ക്കും മറയില്ലാതെ അവര്‍ മറുപടി പറഞ്ഞു.
ഞങ്ങള്‍ ആനയാംകുന്നിനപ്പുറമുള്ളവരാണ്. ഞങ്ങളെ നാട്ടില്‍ ഇങ്ങനെയാരും ഇത്ര നന്നായി സകാത്ത് കൊടുക്കാറില്ല. രാവിലെ സുബ്ഹി കഴിഞ്ഞിറങ്ങിയതാണ്. വൈകുന്നേരം വരെ തിരിഞ്ഞു കറങ്ങിയാല്‍ മൂവായിരവും നാലായിരവും കൈയില്‍ വരും.
നിങ്ങള്‍ക്കു ഏറ്റവും കൂടുതല്‍ പണം ലഭിക്കുക താത്തമാരേ ഏതു നാട്ടില്‍നിന്നാണ്. വെറുതെ ഒരു ചോദ്യം. അതോടെയവര്‍ വാചാലരായി.
'അതോ അതു... ചേന്ദമംഗല്ലൂരില്‍നിന്നാണ്. പിന്നെ അരീക്കോട്ടുനിന്ന്. ബാക്കിയുള്ളോരൊക്കെ .......... കളാണ്. ഇവിടെപ്പം ഇങ്ങളും കൂടി ഞങ്ങക്ക് സകാത്ത് തന്നീലേ നായരേ'...
അപ്പോഴാണ് ഞാനറിഞ്ഞത് ഈ റമദാന്‍െറ അറുതിയില്‍ സ്വര്‍ഗം നോറ്റിരിക്കുന്ന ഞാനെത്ര പെട്ടെന്നാണ് നായരായത്. നായരാകുന്നതു മോശമല്ല. നമ്പ്യാര്‍ വര്‍ണിച്ച നായരാവുമ്പോഴാണ് പ്രശ്നം.
പി.ടി. കുഞ്ഞാലി
സത്രം
ചേന്ദമംഗലൂര്‍
9048003655
നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക
Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354
|